'വാഴ, ചേമ്പ്, കാച്ചിൽ, കപ്പ എല്ലാം നശിപ്പിച്ചു, കൃഷി തന്നെ നിർത്തേണ്ടിവരും': പന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ
രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് കർഷകർ

ചെങ്ങന്നൂർ: ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. പലപ്പോഴും ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ചെങ്ങന്നൂരിലെ മലയോര പ്രദേശങ്ങളായ മുളക്കുഴ, കൊഴുവല്ലൂർ, ഉള്ളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ സ്വദേശികളായ രവി, ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ ഏക്കർ കണക്കിന് കാർഷിക വിളകള്‍ പന്നികൾ നശിപ്പിച്ചു. വാഴ, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് കർഷകർ പറയുന്നു.
ഭയങ്കര ശല്യമാണ്. എന്തെങ്കിലും നടപടിയെടുത്തേ മതിയാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമേ ജനങ്ങൾക്ക് നേരെയും പന്നികളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പന്നി ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നാട്ടുകാര്‍ നിരന്തരം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. പന്നി ശല്യം രൂക്ഷമായതോടെ കാർഷികവൃത്തി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.