ഒരു വര്‍ഷത്തിനിടെ മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
ഒരുവർഷത്തിനിടെ സുഹൈല്‍ മൂന്ന് പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. മൊബൈൽഫോൺ അടക്കമുള്ളവ നൽകി കെണിയിലാക്കിയായിരുന്നു പീഡനം.
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് ചെങ്കോടിലെ തൊണ്ടിയിൽ സുഹൈൽ (29) ആണ് പൊലീസിന്റെ പിടിയിലായത്. 15 ദിവസം മുൻപാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്.
ഇത് മൂന്നാമത്തെ പോക്സോ കേസിലാണ് സുഹൈൽ പൊലീസിന്‍റെ പിടിയിലാകുന്നത്. നേരത്തേ പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൈലിനെ കഴിഞ്ഞ പ്രാവശ്യം അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയെ പ്രതിയെ ഇത്തവണ പൊലീസ് അറസ്റ്റ് ചെയ്ത് 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ്.
ഒരുവർഷത്തിനിടെ സുഹൈല്‍ മൂന്ന് പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. മൊബൈൽഫോൺ അടക്കമുള്ളവ നൽകി കെണിയിലാക്കിയായിരുന്നു പീഡനം. 2019 മാർച്ചിൽ സ്കൂൾവിദ്യാർഥിനിയെ പ്രേമംനടിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനും സുഹൈൽ പിടിയിലായിരുന്നു. പലതവണ ഇയാള്‍ പീഡനത്തിരിയാക്കിയെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
രണ്ടുദിവസം മുൻപാണ് പീഡനത്തിനിരയായ 15 വയസുള്ള പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് കോടതി കാളികാവ് സ്റ്റേഷനിലേക്ക് കൈമാറിയത്. മൂന്നാമത്തെ കേസിലും പൊലീസ് നടപടി തുടങ്ങിയെന്നറിഞ്ഞതോടെ സുഹൈല്‍ ഒളിവില്‍പ്പോയി. ജാമ്യവ്യവസ്ഥപ്രകാരം സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കുന്നതിലും പ്രതി വീഴ്ച വരുത്തി. ഇതോടെ പൊലീസ് സുഹൈലിനെ തേടി ഇറങ്ങി. പൊലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാവിലെയാണ് സുഹൈലിനെ പിടികൂടിയത്.