പുന്നമടയിൽ 3500 കിലോ റേഷനരിയും 85 കിലോ ഗോതമ്പും കരിഞ്ചന്തയിൽ വിറ്റയാൾ പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് നോർത്ത് പോലീസ് പ്രതിയെ പിടികൂടിയത്. അരി കടത്താൻ ഉപയോഗിച്ച വാഹനവും അളവുപകരണങ്ങളും പിടിച്ചെടുത്തു.
ആലപ്പുഴ: പുന്നമടയിൽ റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റ തൊണ്ടൻകുളങ്ങര തയ്യിൽ വീട്ടിൽ ജിനു ( 52) പൊലീസിന്റെ പിടിയിൽ. 3500 കിലോ റേഷനരിയും 85കിലോ ഗോതമ്പും വിൽക്കാനായി കൊണ്ടുപോകുമ്പോഴാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. നോർത്ത് ഇൻസ്പെക്ടർ എം കെ രാജേഷിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. അരി കടത്താൻ ഉപയോഗിച്ച വണ്ടിയും ഇതിൽ നിറച്ചിരുന്ന ഒരു ലോഡ് നിറയെ അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു.
പുന്നമടയിൽ ഇയാൾ വാടകക്ക് എടുത്തിരുന്നു മുറിയിൽ നിന്ന് അരി നിറയ്ക്കുവാൻ ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് ചാക്കുകളും, ഇലക്ട്രോണിക്ക് ത്രാസ്, ചാക്ക് തൈയ്ക്കുവാൻ ഉയോഗിച്ചുവന്നിരുന്ന മെഷീൻ, നൂൽ, അളവ്പാത്രം എന്നിവയും പൊലീസ് കണ്ടെത്തി. അരി എവിടെനിന്നാണ് വരുന്നതെന്നും ഇയാൾ ആർക്കാണ് വിൽക്കുന്നതെന്നും പ്രതിയെ കൂടാതെ ഇതിൽ ഉൾപ്പട്ടവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
