കല്‍പ്പണി തൊഴിലാളിയായ ഇയാള്‍ വാടാനപ്പള്ളി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനാണ് ചിലങ്ക ഭാഗത്ത് വന്നത്.

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി ലാല്‍ട്ടു (27) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റാഫി, സിവില്‍ പൊലീസ് ഓഫീസര്‍ അലി, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിറോസ്, അരുണ്‍, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫീസര്‍ എന്‍.ആര്‍. സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് വിപണനവും ഉപഭോഗവും തടയിടുന്നതിനു വേണ്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശത്തിലുള്ള പ്രത്യേക നര്‍ക്കോട്ടിക് ഓപ്പറേഷന്റെ ഭാഗമായ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പുലര്‍ച്ചെ 12.30 ഓടെ ചിലങ്ക സെന്ററിന് സമീപം നിന്നിരുന്ന ലാല്‍ട്ടുവിനെ സംശയം തോന്നി പരിശോധിച്ചതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read More... 'ചോദ്യപേപ്പർ ചോർത്തിയിട്ടില്ല, ചോദ്യം തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകർ'; ക്രൈംബ്രാഞ്ചിനോട് ഷുഹൈബ്

18 പൊതികളിലായി സൂക്ഷിച്ച 105 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കല്‍പ്പണി തൊഴിലാളിയായ ഇയാള്‍ വാടാനപ്പള്ളി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനാണ് ചിലങ്ക ഭാഗത്ത് വന്നത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.