ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വാടാനപ്പള്ളിയില്‍ അറസ്റ്റിലായി. മദ്യപിച്ച് ഉപദ്രവിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ വീട് വിട്ടിരുന്നു. മകളുടെ പുസ്തകങ്ങള്‍ എടുക്കാനെത്തിയപ്പോഴാണ് ആക്രമണം.

തൃശൂര്‍: ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ തേര്‍ വീട്ടില്‍ മനോജ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം ഭാര്യയായ സിന്ധു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മകളുടെ പുസ്തകങ്ങളെടുക്കുന്നതിനായി മകളോടൊപ്പം മനോജിന്റെ വീട്ടിലെത്തിയ സിന്ധുവിനെ വീടിന്റെ മുന്‍വശത്ത് നില്‍ക്കുകയായിരുന്ന മനോജ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് പുറത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മനോജിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ 2024 ല്‍ ഒരു അടിപിടികേസുണ്ട്.

വാടാനപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു ,സബ് ഇന്‍സ്‌പെക്ടര്‍മാരായ രഘു, മുഹമ്മദ് റാഫി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജ് കുമാര്‍, സുരേഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമല്‍, ജിഷ്ണു, റിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.