തിരുവനന്തപുരത്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം സ്വദേശി കുമാർദാസ് ആണ് പിടിയിലായത്. മെയ് 21ന് പുലർച്ചെ ഒരുമണിയോടെ ആണ് കുമാർദാസ് ഭാര്യയെ ആക്രമിച്ചത്.
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. കഴിഞ്ഞ മെയ് 21ന് പുലർച്ചെ ഒരുമണിയോടെ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറപ്പാലം മിനി കോളനിയിലായിരുന്നു സംഭവം.

മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രതി ക്രൂരമായി മർദിച്ചു.പരസ്യമായി അസഭ്യം പറയുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി അടിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ കുമാർദാസ് ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിലായി ഏഴോളം വധശ്രമ, ആക്രമണക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


