സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: പെട്രോള്‍ പമ്പുകളിൽ ജീവനക്കാരിൽ നിന്ന് പണം പിടിച്ചു പറിച്ച കേസിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. മര്യാപുരം സ്വദേശി ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് നെയ്യാറ്റിൻകര, ഉച്ചക്കട, മുക്കോല എന്നിവടങ്ങളിലെ പമ്പുകളിൽ നിന്ന് ശനിയാഴ്ച്ചയും വെള്ളിയാഴ്ച്ചയും പ്രതികൾ പണം കവർന്നത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

ശനിയാഴ്ച്ച പുലർച്ചെ ഒരു മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനിൽ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പ്രതികൾ പിടിച്ചു പറിച്ചത്. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്പിലെത്തിയ പ്രതികള്‍ ജീവനക്കാരനിൽ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു. സമാനമായ രീതിയിൽ പ്രതികൾ വെള്ളിയാഴ്ച്ച പുലര്‍ച്ച മൂന്നു മണിയോടെ പൊഴിയൂര്‍ ഉച്ചക്കട പമ്പിൽ നിന്ന് 8500 രൂപയും കവര്‍ന്നിരുന്നു. പേട്ടയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് കവര്‍ച്ചയ്ക്കായി പ്രതികള്‍ എത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊച്ചുവേളിയിൽ നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ബൈക്ക് മോഷണം അടക്കം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ആറു കേസുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...