കോഴിക്കോട് സിറ്റി പോലീസിന്‍റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ ഒരു ദിവസം 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 58 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജില്ലയുടെ അതിർത്തികളിലും ഹോട്ടലുകൾ, ലോഡ്ജുകൾ, റൗഡി ലിസ്റ്റിൽപ്പെട്ടവരുടെ വീടുകൾ എന്നിവിടങ്ങളിലും വ്യാപക പരിശോധന നടന്നു.

കോഴിക്കോട്: സിറ്റി പൊലീസിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയില്‍ ഒരു ദിവസം മാത്രം രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍. 58 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോട് സിറ്റിയുടെ എട്ട് ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന നടത്തിയത്. പുലര്‍ച്ചെ വരെ നീണ്ടു നിന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ 59 ഓളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ 1040 ഓളം വാഹനങ്ങളാണ് തടഞ്ഞ് പരിശോധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യപിച്ച് വാഹനമോടിച്ച 19 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ ഹോട്ടലുകള്‍, ലോഡ്ജൂകള്‍, ഹോം സ്റ്റേകള്‍ തുടങ്ങി 120 ഓളം സ്ഥാപനങ്ങളിലും പുതിയ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. റൗഡി ലിസ്റ്റില്‍ ഉള്‍പെട്ട 28 പേരുടെ വീടുകളിലേക്കും പരിശോധന നീണ്ടു.

സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലായി 39 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ കേസുകളില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയ 15 പേരും പിടികിട്ടാപ്പുള്ളിയായ ഒരാളും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി ഷൗക്കത്തലി ഐ.പി.എസ്, ഡപ്യൂട്ടി കമ്മിഷണര്‍ പദം സിങ് ഐ.പി.എസ്, നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുല്‍ കരീം, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുമേഷ്, വിവിധ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.