സംഭവത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്തതിന് പൊലീസ് തടഞ്ഞു നിര്‍ത്തിയത് കാരണം യുവാവിന് പി എസ് സി പരീക്ഷ നഷ്ടമായ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പി എസ് സി പരീക്ഷയെഴുതാൻ സാധിക്കാത്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

സംഭവത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയും സൽപ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.

പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചതായി സിറ്റി അസി. കമ്മീഷണർ കമ്മീഷനെ അറിയിച്ചു. 2022 ഒക്ടോബർ 25ന് ഫറോക്ക് പുതിയ പാലത്തിന് സമീപമാണ് പരാതിക്ക് ആസ്പദമായ സംഭവം. ഇരുചക്രവാഹനത്തിൽ ഓവർടേക്ക് ചെയ്യാനെത്തിയ അരുണ്‍ എന്ന യുവാവിനോട് ഗതാഗത നിയമ ലംഘനത്തിന് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിക്കുകയായിരുന്നു. താൻ പരീക്ഷയെഴുതാൻ പോവുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്ന് യുവാവ് പറഞ്ഞു. എന്നാല്‍, പരീക്ഷാ വിവരം അരുൺ പറഞ്ഞില്ലെന്നാണ് പൊലീസുകാരന്റെ വാദം. പരാതിയെ തുടർന്ന് പൊലീസുകാരനായ രഞ്ജിത്ത് പ്രസാദിനെ സസ്പെന്റ് ചെയ്തു. പൊലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ കേസുമായി മുന്നോട്ടു പോകാൻ തനിക്ക് താൽപര്യമില്ലെന്ന് അരുൺ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ പരാതി തീർപ്പാക്കി. 

'മൂത്രപ്പിഴ' ചുമത്താനൊരുങ്ങി തൃശൂര്‍ കോര്‍പ്പറേഷന്‍, ശുചിമുറിയില്ലാതെ പിഴ മാത്രമെന്ന് വിമര്‍ശനം