പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ പൊലീസും യുവാക്കളമായി ഉന്തും തളളുമാവുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു

നരുവാമ്മൂട്: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ എസ്ഐക്കും പൊലീസുകാര്‍ക്കുമാണ് യുവാക്കളുടെ കയ്യില്‍ നിന്ന് മര്‍ദ്ദനമേറ്റത്. രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പൊലീസ് സഥലത്തെത്തിയത്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ പൊലീസും യുവാക്കളമായി ഉന്തും തളളുമാവുകയായിരുന്നു.

ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു. എസ്ഐ വിന്‍സെന്‍റ്, സിപിഓമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നരുവാമ്മൂട് വെളളാപ്പളളി സ്വദേശികളായ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവരെ പൊലീസ് കേസെടുത്തു. അതേസമയം സ്ഥിരം കുറ്റവാളികളെ നിയന്ത്രിക്കാന്‍ കൊല്ലം സിറ്റി പൊലീസ് കാപ്പാ നടപടികള്‍ ശക്തിപ്പെടുത്തി. രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

ആറ് മാസത്തേക്ക് കരുതല്‍ തടങ്കലിനായി തിരുവനന്തപുരം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ദിലീപ് ചന്ദ്രന്‍, സനൂജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദിലീപ് ചന്ദ്രന്‍ 2017 മുതല്‍ കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ പോലീസ് സ്റ്റേഷനുകളിലായി 8 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2016 മുതല്‍ ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലും, ചാത്തന്നൂര്‍, പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുമായി 13 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സനൂജ്.

സമാനമായ മറ്റൊരു സംഭവത്തില്‍ കോളേജിൽ ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയുമായി കാലടി പൊലീസ്. അടിപിടി കേസിൽ പ്രതികളാകുന്ന വിദ്യാർത്ഥികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോളേജിൽ തുടർച്ചയായി സംഘർഷമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം