വോട്ടര്‍മാരെ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി കാണിച്ച് ബിഎല്‍ഒമാര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തു. കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിം​ഗ് കേന്ദ്രത്തില്‍ അഞ്ച് ബൂത്തുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരെ സഹായിക്കാനായി ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയിരുന്നു. അനൂപ് അടക്കമുള്ള അഞ്ച് ബിഎല്‍ഒമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

ബിഎൽഒമാർ കൂട്ടംകൂടി നിന്നതായി ആരോപിച്ച് സ്ഥലത്തുനിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സഹായിക്കാനുള്ള ബിഎല്‍ഒമാരാണെന്ന് പറഞ്ഞിട്ടും പൊലീസ് തള്ളിമാറ്റി. വോട്ടര്‍മാരുടെ ഇടയില്‍ വെച്ച് കയ്യേറ്റം ചെയ്തതായി കാണിച്ച് ബിഎല്‍ഒമാര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.