കുളിപ്പിച്ചു പുതിയ വസ്ത്രവും ഭക്ഷണവും നൽകി; വയോധികന് പുതുജീവനേകി പൊലീസ്
വർഷങ്ങളായി കായംകുളം ടൗൺ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു വയോധികന്റെ ബന്ധുക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. മലയാള ഭാഷ നന്നായി സംസാരിക്കുന്ന വ്യക്തിയാണ്.
കായംകുളം: തെരുവില്‍ അലഞ്ഞു നടന്ന വയോധികനെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണവും പുതുവസ്ത്രവും നൽകി അനാഥ മന്ദിരത്തിൽ ഏൽപ്പിച്ച് പൊലീസുകാർ. കായംകുളം പൊലീസ് സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി അലഞ്ഞ് തിരിയുന്ന വയോധികനെയാണ് പൊലീസ് കൊച്ചിയിലെ തെരുവോരം അനാഥ മന്ദിരത്തിന് കൈമാറിയത്. കായംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു സദ്പ്രവൃത്തി.
വർഷങ്ങളായി കായംകുളം ടൗൺ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു വയോധികന്റെ ബന്ധുക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. മലയാള ഭാഷ നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. നീട്ടിവളർത്തിയ താടിയും മുഷിഞ്ഞ വസ്ത്രവും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമായിരുന്നു. പൈസയോ ഭക്ഷണമോ ആരെങ്കിലും കൊടുത്താൽ അദ്ദേഹം സ്വീകരിക്കില്ലെന്നും നാട്ടുകാർ പറയുന്നു. പോലീസുകാര്‍ പലതവണ അദ്ദേഹത്തെ തെരുവിൽ നിന്നു മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൊവിഡ് കാരണം സാഹചര്യം ഉണ്ടായില്ലെന്നും എസ് ഐ ഹാരിസ് പറഞ്ഞു.
കൊച്ചിയിലേക്ക് പൊലീസിന്റെ അനുമതിയോടെയാണ് കൊണ്ടുപോയത്. പൊതുപ്രവർത്തകനായ സുരേഷ്, യേശുദാസ്, അൻവർ, ബോംബെ ജോസ്, മാധ്യമപ്രവർത്തകനായ ബദറുദ്ദീൻ, വിദ്യാർത്ഥികളായ ഫാത്തിമ റീഹ, കാവ്യ കരുണൻ, ബെറ്റീനാ മെറിൻ മാത്യു എന്നിവരുടെ സഹായത്തോടെയാണ് വയോധികനെ കുളിപ്പിച്ച് വൃത്തിയാക്കി അനാഥമന്ദിരത്തിലേയ്ക്ക് യാത്രയാക്കിയത്.