ഞായറാഴ്ച ലോക്ക് ഡൗണാണെന്ന് പോലീസ് ഉച്ചഭാഷണിയിലൂടെ അറിയിച്ചതിന് പിന്നാലെ ദേവികുളം സബ് കളക്ടർ ലോക്ക്ഡൗൺ ഇല്ലെന്ന വോയ്സ് ക്ലിപ്പുമായെത്തി

മൂന്നാർ: ഞായറാഴ്ച ലോക്ക് ഡൗണാണെന്ന് പോലീസ് ഉച്ചഭാഷണിയിലൂടെ അറിയിച്ചതിന് പിന്നാലെ ദേവികുളം സബ് കളക്ടർ ലോക്ക്ഡൗൺ ഇല്ലെന്ന വോയ്സ് ക്ലിപ്പുമായെത്തി. ആശയക്കുഴപ്പത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സാധനങ്ങൾ ശേഖരിക്കാൻ കച്ചവട സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തിയത് നിരവധി പേർ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ കോളനിയിലും നയമക്കാട് എസ്റ്റേറ്റിലും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം മറ്റു വകുപ്പുകളുമായി കൂടിയാലോജിക്കാതെ ഞയറാഴ്ച പോലീസ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പൊലീസ് വാഹനത്തിലെ ഉച്ചഭാഷണി ഉപയോഗിച്ചാണ് കച്ചവടസ്ഥാപനങ്ങളടക്കം അടക്കണമെന്ന് അറിയിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജില്ലാ കളക്ടർ അത്തരം ഒരു അറിയിപ്പ് നൽകിട്ടില്ലെന്നും ലേക്ക്ഡൗൺ ഇല്ലന്നും ദേവികുളം സബ് കളക്ടർ വോയ്സ് ക്ലിപ്പ് പഞ്ചായത്തിൻറെ വാട്സപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. 

ഇതോടെ ഡിവൈഎസ്പി സംഭവത്തിൽ വിശദീകരണവുമായി എത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതല്ല, മറിച്ച് മൂന്നാറിലെ തിരക്ക് നിയന്ത്രിക്കാൻ കച്ചവടക്കാരുടെ അഭ്യർത്ഥന മാനിച്ച് കടകൾ അടച്ച് സഹകരിക്കാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. 

എന്നാൽ വകുപ്പുകൾ തമ്മിലുള്ള ആശയക്കുഴപ്പം മൂന്നാറിൽ ജനത്തിരക്ക് വർധിപ്പിച്ച. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിന് പേരാണ് കച്ചവടസ്ഥാപനങ്ങളിൽ ഒഴുകിയെത്തിയത്. സംഭവത്തിൽ ഉത്തരവാതികളായ പോലീസ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.