ചപ്പാത്തിക്കും ചിക്കനും പിന്നാലെ ജൂസും കട്ടനും; സ്മാർട് ആയി പൂജപ്പുര ജയിൽ
എല്ലാത്തരം ജൂസുകളും, വിവിധ തരം കട്ടനുകളും ഇനിമുതൽ കിട്ടും.വിലയും കുറവ്. ആദ്യഘട്ടത്തിൽ പാർസൽ സംവിധാനം ഇല്ല.
തിരുവനന്തപുരം: ജയിലിൽ നിന്ന് ചപ്പാത്തിക്കും ചിക്കനും പിന്നാലെ ജൂസും കട്ടനും വരുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ കഫറ്റേരിയയിൽ ജൂസ് പാർലറിന്റെ ഉദ്ഘാടനം ജയിൽ മേധാവി ആർ ശ്രീലേഖ നിർവ്വഹിച്ചു.
ജനപ്രിയമായി മാറിയ ചപ്പാത്തിയും ചിക്കനും ബിരിയാണിക്കും ശേഷം കഫറ്റീരിയ പുതിയ തലത്തിലേക്ക് കടക്കുകയാണ്. എല്ലാത്തരം ജൂസുകളും, വിവിധ തരം കട്ടനുകളും ഇനിമുതൽ കിട്ടും.വിലയും കുറവ്. ആദ്യഘട്ടത്തിൽ പാർസൽ സംവിധാനം ഇല്ല. ജയിൽ അന്തേവാസികൾ തന്നെ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങളാണ് ഇവിടെ വിൽക്കുന്നത്.ജയിൽ ഉൽപ്പന്നങ്ങൾക്ക് കിട്ടിയ സ്വീകാര്യത തന്നെയാണ് പുതിയ സംരംഭത്തിനും പ്രചോദനം.
ഇതിനോടൊപ്പം ജയിലിനുളളിലെ സൗകര്യങ്ങളും മെച്ചപ്പെടുകയാണ്. തടവുകാർക്ക് അറിയിപ്പുകൾ നൽകുന്നതിനും, പാട്ടുകൾ ആസ്വദിക്കാനും എല്ലാ ബ്ലോക്കുകളിലും സ്പീക്കറും സജ്ജമാക്കിയിട്ടുണ്ട്.10ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച എഫ്.എം.റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.