എലിയാറ മല സംരക്ഷണ സമിതി നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാന്‍റില്‍
കൂടുതൽ ജില്ലാ നേതാക്കൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തിൽ പങ്കുവഹിച്ച അന്നത്തെ ഡിവിഷൻ സിക്രട്ടറി വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് പോലീസിന് ലഭിച്ച വിവരം.
കോഴിക്കോട്: എലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി ജെ പി പ്രവർത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകരായ രണ്ട് പേർ റിമാന്‍റില്‍. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗവും സിറ്റി ഡിവിഷൻ സെക്രട്ടറിയുമായ എലത്തൂർ വടക്കര കത്ത് ഹനീഫ (38) , എസ്ഡിപിഐ യുടെ തൊഴിലാളി സംഘടനാ ജില്ലാ നേതാവും ചെറൂട്ടി റോഡിലെ പോർട്ടറുമായ പുതിയങ്ങാടി ചാലിൽ മന്ദം കണ്ടിപറമ്പിൽ ഷബീർ അലി (37) എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി – 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്.
2019 ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രിഎട്ടേമുക്കാൽ മണിയോടെ പട്ടർപാലത്തു നിന്നും ഷാജിയെ പ്രതികൾ ഓട്ടോ വിളിച്ച് കൂട്ടിക്കൊണ്ടു വന്ന് പറമ്പിൽ ബസാറിനടുത്ത് തയ്യിൽതാഴം എന്ന സ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയില്ലായിരുന്നെങ്കിൽ ഷാജി കൊല്ലപ്പെടുമായിരുന്നു. ചേവായൂർ ഇൻസ്പെക്ടർ ടി.പി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല.
കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി എ.വി ജോർജിന്‍റെ നിർദേശപ്രകാരം ജില്ലയിലും പുറത്തും വിവിധ കേസുകളന്വേഷിച്ച് പ്രാഗദ്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഡി.സി.പി സുജിത്ത് ദാസിമന്‍റെ മേൽനോട്ടത്തിൽ നോർത്ത് അസി: കമ്മീഷണർ കെ. അഷ്റഫിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു വർഷത്തോളം നീണ്ട പഴുതടച്ച, ശാസ്ത്രീയ അന്വേഷണത്തിലൂടെ മുഖ്യ പ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ട് പറമ്പ് സ്വദേശി അബ്ദുൾ അസീസ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ 2019 ജൂലൈ 29 ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല ക്വാറിവിരുദ്ധ സമരപരിപാടിക്കിടെ അന്ന് ക്വാറി നടത്തിയിരുന്ന് പോപ്പു്ലർഫ്രണ്ട്- എസ് ഡി പി ഐ പ്രവർത്തകർ താമസിച്ച വീടുകൾക്ക് സംരക്ഷണമൊരുക്കാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകരെ പട്ടർ പാലത്തെത്തിച്ചത് ഇപ്പോൾ റിമാണ്ടിലായവരുടെ നേതൃത്വത്തിലായിരുന്നു. അവർ വീടിന് മുന്നിൽ നിലയുറപ്പിച്ചെങ്കിലും പോലീസ് ഇടപെട്ട് അവരെ പിരിച്ചുവിടുകയായിരുന്നു. അതേ സമയം പട്ടർപാലം അങ്ങാടിയിൽ അങ്ങാടിയിൽ വെച്ച് പി.എഫ്.ഐ കോഴിക്കോട് നോർത്ത് ഏരിയാ പ്രസിഡണ്ടും, ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും, സ്ഥലത്തുണ്ടായിരുന്ന അത്തോളി പോലീസ് അയാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ച് പിന്നീട് സ്റ്റേഷനിൽ വെച്ച് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഈ സംഭവമാണ് ഒന്നര മാസത്തിന് ശേഷം ഷാജിയെ ആക്രമിക്കുന്നതിലേക്കെത്തുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കൂടുതൽ ജില്ലാ നേതാക്കൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തിൽ പങ്കുവഹിച്ച അന്നത്തെ ഡിവിഷൻ സിക്രട്ടറി വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആനക്കുഴിക്കര കിഴക്കേമായിങ്ങോട്ട് അൻസാർ ഒളിവിലാണ്.
ഇയാളുടെ വീട്ടിലും മുണ്ടിക്കൽതാഴം ‘ചാലപ്പുത്ത് ‘ ഭാര്യവീട്ടിലും പോലീസ് അന്വേഷിച്ച് ചെന്നിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോയതായാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.പല തവണ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പോലീസിൻ്റെ വാദം അംഗീകരിച്ച് വിവിധ കോടതികൾ ജാമ്യം തള്ളുകയായിരുന്നു.
കേസന്വേഷണത്തിൻ്റെ തുടക്കത്തിൽ ഷാജിയുടെ വ്യക്തിപരമായും സാമ്പത്തികമായും, രാഷ്ട്രീയമായും സാമൂഹികമായും ബന്ധപ്പെട്ട നൂറിലധികം പേരെ പോലീസ് പരിശോധിക്കുകയും നിരവധി പേരെ നേരിട്ട് ചോദ്യം ചെയ്യുകയും അത്തരം കാര്യങ്ങളല്ല കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ ഉറപ്പു വരുത്തി. പിന്നീട് ലക്ഷക്കണക്കിന് ഫോൺ കോളുകളും ആയിരക്കണക്കിനാളുകളെ നിരീക്ഷിച്ചും നൂറു കണക്കാനാളുകളെ നേരിട്ട്ചോദ്യം ചെയ്യുകയും ആയിരത്തോളം വാഹനങ്ങളും നിരവധി സി.സി.ടി.വി കളും പരിശോധിച്ച് സാധ്യമായ എല്ലാ ശാസ്ത്രീയ വഴികളും തേടിയാണ് പ്രതികളിലേക്കെത്തുന്നത്.