അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ മതിൽ ചാടി; കയറിയത് മുരിങ്ങ മരത്തിലൂടെ
നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: അട്ടകുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികൾ രക്ഷപ്പെട്ടത് മതിൽ ചാടി കടന്ന്. കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് മതിൽ ചാടിയത്. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ജയിൽ ചാടി രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.
നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിൽ മുരിങ്ങ മരത്തിൽ കേറി തടവുകാരികൾ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.