ഗതാഗതക്കുരുക്കിൽ കുടുങ്ങി, നിയന്ത്രിക്കാൻ റോഡിലിറങ്ങി, വാക്കേറ്റം; ബസ് കണ്ടക്ടറെ ലോറിയിടിച്ചു, ദാരുണാന്ത്യം
ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
![private bus conductor died after being hit by a truck while controlling traffic in Malappuram manjeri vkv private bus conductor died after being hit by a truck while controlling traffic in Malappuram manjeri vkv](https://static-ai.asianetnews.com/images/01hjt2z27rfabh9w2r756zxz80/manjeri-accident-death_363x203xt.jpg)
മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ ജംഷീർ (39) ആണ് മരിച്ചത്. നെല്ലിപ്പറമ്പ്- അരീക്കോട് റോഡിൽ ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. അരീക്കോട്ടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ജംഷീർ.
ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജംഷീറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സൽമത്ത്. മക്കൾ:യാസിൻ, റിസ്വാൻ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജലീൽ, ജസീൽ. ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
Read More : 'എടുത്തത് 32000, രാവിലെ തിരികെ കൊടുത്തു'; 2 ലക്ഷം മോഷ്ടിച്ചെന്ന് പൊലീസ്, നഗ്നനാക്കി മർദ്ദിച്ചെന്ന് യുവാവ്