കുന്നംകുളത്തിനടുത്ത് പെരുമ്പിലാവില്‍ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകള്‍ നടത്തിയ മത്സരയോട്ടം കൂട്ടിയിടിയില്‍ കലാശിച്ചു. അപകടത്തെ തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ബസ് ജീവനക്കാരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

തൃശൂര്‍: സമയക്രമത്തെ ചൊല്ലിയുള്ള മല്‍സരയോട്ടത്തില്‍ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിലാണ് സംഭവം. കുന്നംകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഹാപ്പിഡേ ബസും പാരഡൈസ് ബസും തമ്മിലായിരുന്നു മത്സരയോട്ടം. ഒടുവില്‍ പെരുമ്പിലാവ് ബസ്റ്റോപ്പില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയുരസുകയും ഒരു ബസിന്റെ സൈഡ് ഗ്ലാസില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് ബസുകളുടെയും ട്രിപ്പ് നിര്‍ത്തിവെച്ചതായി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ബസുകളിലേയും യാത്രക്കാര്‍ പെരുവഴിയിലായി. റോഡിലിറങ്ങി വലഞ്ഞ് ദുരിതത്തിലായ യാത്രക്കാര്‍ മറ്റ് ബസുകളെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. ബസുകളുടെ ട്രിപ്പുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമയ പ്രശ്‌നത്തെ ചൊല്ലിയുള്ള ബസുകളുടെ മത്സര ഓട്ടവും യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിടുകയും ചെയ്ത ബസ് തൊഴിലാളികളുടെ നടപടിയില്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇത്തരം ബസ്് തൊഴിലാളികള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.