കോടതി സ്ഥലം കയ്യേറി റോഡ് നിർമ്മിച്ച് സ്വകാര്യ വ്യക്തി; പിഡിപിപി ആക്ട് പ്രകാരം കേസ്
പീരുമേട്ടിൽ വിവിധ സ്ഥലത്ത് പ്രവർത്തിക്കുന്ന കോടതികൾ ഒരു കുടക്കീഴിലാക്കാനാണ് കോടതി സമുച്ചയം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി രണ്ടേക്കർ അഞ്ചു സെന്റ് സ്ഥലം അഞ്ച് വർഷം മുമ്പ് കൈമാറി.
ഇടുക്കി: ഇടുക്കി പീരുമേട്ടിൽ കോടതി സമുച്ചയത്തിന് (Court Complex) അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കയ്യേറി റോഡ് നർമ്മിച്ചു. ഹൈക്കോടതി (HighCourt) നിർദ്ദേശ പ്രകാരം ഇടുക്കി ജില്ല ജഡ്ജി സ്ഥലത്ത് പരിശോധന നടത്തി. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീരുമേട്ടിൽ വിവിധ സ്ഥലത്ത് പ്രവർത്തിക്കുന്ന കോടതികൾ ഒരു കുടക്കീഴിലാക്കാനാണ് കോടതി സമുച്ചയം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനായി രണ്ടേക്കർ അഞ്ചു സെന്റ് സ്ഥലം അഞ്ച് വർഷം മുമ്പ് കൈമാറി. ഹൈക്കോടതി രജിസ്ട്രാറുടെ പേരിലാണ് റവന്യൂ വകുപ്പ് ഭൂമി കൈമാറിയത്. കെട്ടിടം പണിയാൻ കിഫ്ബിയിൽ ആറ് കോടി രൂപയും അനുവദിച്ചു. കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. നിർമ്മാണത്തിനു മുന്നോടിയായി മണ്ണു പരിശോധനയും നടത്തി. സമുച്ചയത്തിന്റെ രൂപരേഖ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
തറക്കല്ലിടൽ നടത്തുന്നതിനുള്ള പണികൾക്കായി കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കയ്യേറ്റം ശ്രദ്ധയിൽ പെട്ടത്. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം നടത്താൻ ഇടുക്കി ജില്ല ജഡ്ജിയെ ചുമതലപ്പെടുത്തി. കയ്യേറ്റം സംബന്ധിച്ച് കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ പരാതിയിൽ പിഡിപിപി ആക്ട് പ്രകാരം പീരുമേട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെയും വാഹനങ്ങളും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.