ബിജെപി യോഗത്തിന് മുമ്പായി കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം; നാല് പേർ അറസ്റ്റിൽ
മലപ്പുറം തിരൂരിലാണ് നാല് പേർ അറസ്റ്റിലായത്. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗമാണ് ബഹിഷ്ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനും ഇവർ ആഹ്വാനം ചെയ്തത്.
മലപ്പുറം: ബിജെപി പൊതുയോഗ ദിവസം കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മലപ്പുറം തിരൂരിൽ നാല് പേർ അറസ്റ്റിൽ. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗമാണ് ബഹിഷ്ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനും ഇവർ ആഹ്വാനം ചെയ്തത്.
നേരത്തെ, കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള കേസെടുത്തത്. വ്യാപാരികള്‍ കടകള്‍ അടച്ച് ബഹിഷ്കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷമുദ്രാവാക്യം.
Also Read: കുറ്റ്യാടിയിലെ വിദ്വേഷ മുദ്രാവാക്യം: ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍