മൈക്രോഫിനാൻസ് സ്ഥാപനത്തിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് അഭിലാഷ് സ്വന്തമായി ബിസിനസ്സ് ചെയ്യാനായി നിക്ഷേപം നടത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം പുളിയറക്കോണത്തെ ആൻവി സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിന് ഇരയായ നിക്ഷേപകൻ ജീവനൊടുക്കി. തട്ടിപ്പിനിരയായ പാലോട് സ്വദേശി അഭിലാഷാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്. ആൻവി സൂപ്പർ മാർക്കറ്റ്, ആൻവിഗോ ആപ്പ് എന്നിവയുടെ പേരില് സംസ്ഥാന വ്യാപകമായി 22 കോടിയുടെ വന്‍ തട്ടിപ്പാണ് നടന്നത്. ആന്‍വിയില്‍ അഭിലാഷ് ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു.

മൈക്രോഫിനാൻസ് സ്ഥാപനത്തിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് അഭിലാഷ് സ്വന്തമായി ബിസിനസ്സ് ചെയ്യാനായി നിക്ഷേപം നടത്തിയത്. ആൻവിഗോ ആപ്പിലൂടെ ഭക്ഷ്യ വസ്തുക്കള് വിതരണം ചെയ്യുന്ന സർവ്വീസ് നേടാനാണ് ആറ് ലക്ഷം മുടക്കിയത്. പലയിടത്തും നിന്നും കടം വാങ്ങിയ തുകയാണ് നിക്ഷേപിച്ചത്. പക്ഷെ സ്ഥാപന ഉടമയായ വി.എസ്.വിപിൻ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു. കടക്കാ‌രുടെ ശല്യം ഏറെ വന്നപ്പോള്‍ ആത്മഹത്യക്കുറിപ്പെഴുതിവച്ച് അഭിലാഷ് കഴിഞ്ഞ നാലാം തീയതി ജീവനൊടുക്കുകയായിരുന്നു.

രണ്ടുമാസം മുമ്പ് ബെംഗളൂരുവില്‍ പിടിയിലായ സ്ഥാപന ഉടമ വി.എസ് വിപിന്‍ റിമാന്‍ഡിലാണ്. സംസ്ഥാന വ്യാപകമായി 22 കോടി തട്ടിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്. പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. മാനഹാനി ഭയന്ന് പുറത്തു മിണ്ടാത്തവര്‍ ഇതിലുമിരട്ടി വരുമെന്നാണ് വിവരം.

Read More : വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസില്‍ദാറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)