പുല്‍പ്പള്ളി ടൗണിലെ ചായക്കട കുത്തിത്തുറന്ന് പണം കവര്‍ന്ന യുവാവിനെ പൊലീസ് പിടികൂടി. അമ്പലവയല്‍ സ്വദേശിയായ ആല്‍ബിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ മറ്റ് നിരവധി മോഷണ, ലഹരിക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പുല്‍പ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയില്‍ അതിക്രമിച്ചു കയറി പണം കവര്‍ന്ന യുവാവ് പിടിയില്‍. അമ്പലവയല്‍ നരിക്കുണ്ട് കരിങ്കണ്ണിയില്‍ വീട്ടില്‍ ആല്‍ബിന്‍ (29) ആണ് പുല്‍പ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പുല്‍പള്ളി സ്റ്റേഷന്‍ പരിധിയില്‍ തന്നെ മൂന്ന് ലഹരിക്കേസുകളിലും അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും പ്രതിയാണ്.

ഇക്കഴിഞ്ഞ 28ന് പുലര്‍ച്ചെ പുല്‍പ്പള്ളി ടൗണിലുള്ള ചായക്കടയിലാണ് ആല്‍ബിന്‍ മോഷണം നടത്തിയത്. കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശയിലും മറ്റൊരു അറയിലും സൂക്ഷിച്ച 6080 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പുല്‍പ്പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കിഷോര്‍ സണ്ണി, അനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹനീഷ്, ജോജി മാര്‍ട്ടിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.