പുന്നപ്രയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അമ്പലപ്പുഴ കോടതി ഭാര്യക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു

ആലപ്പുഴ: പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഉത്തവിട്ടത്. മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ ആൺ സുഹൃത്തിനെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റംഷാദിൻ്റെ പിതാവാണ് കോടതിയെ സമീപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഒക്ടോബർ 13നാണ് റംഷാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ മൂന്ന് മണിയോടെയായിരുന്നു സഭവം. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കുടുംബം പറയുന്നു. റംഷാദിന്റെ പിതാവിന്റെ ഹർജിയിൽ സമീന , സമീനയുടെ അമ്മ നദീന, സമീനയുടെ സുഹൃത്ത് മനോജ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ് ഇട്ടത്. കോടതി ഉത്തരവ് പ്രകാരം കേസെടുത്ത് തുടർ നടപടികളിലേക്ക് കടക്കുമെന്ന് പുന്നപ്ര പോലിസ് അറിയിച്ചു.