350 ഏക്കർ, 300 കോടി ചെലവ്; 2024ൽ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി പുത്തൂർ മാറുമെന്ന് മന്ത്രി
കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തന്‍ കരുത്തായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്ന് എംബി രാജേഷ്.
![puthur park asia largest zoological park joy puthur park asia largest zoological park joy](https://static-ai.asianetnews.com/images/01h9r8zvknc8s8889tcx5jvmdb/tsr-park_363x203xt.jpg)
തൃശൂര്‍: 2024ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി പുത്തൂര്‍ മാറുമെന്ന് മന്ത്രി എംബി രാജേഷ്. 350 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. രാജ്യത്തെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന സവിശേഷതയും പുത്തൂരിലെ പാര്‍ക്കിനുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി തൃശൂരിലെത്തിയ മന്ത്രിമാരുടെ സംഘം പുത്തൂര്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
'തൃശൂരില്‍ ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകളാണ്. പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്കിലായിരുന്നു ഇന്നത്തെ പ്രഭാതനടത്തം. ഞങ്ങള്‍ 8 മന്ത്രിമാരാണ് രാവിലെ ഒരുമിച്ച് പാര്‍ക്കില്‍ നടക്കാനെത്തിയത്. റവന്യൂമന്ത്രി കെ രാജന്‍ നിരന്തരം ഞങ്ങളോടെല്ലാം വിവരിച്ചുകൊണ്ടിരുന്ന വിശേഷങ്ങള്‍, ഇന്ന് നേരിട്ട് കണ്ടു. 2024 ല്‍ പണി പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി പുത്തൂര്‍ മാറും. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന സവിശേഷതയും പുത്തൂരിനുണ്ട്. 350 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തന്‍ കരുത്തായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറും.'-എംബി രാജേഷ് പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് ഇന്നും നവകേരള സദസ് നടക്കുന്നത്. കയ്പമംഗലം മണ്ഡലത്തിന്റെ സദസ് എസ്എന്‍ പുരം എംഇഎസ് അസ്മാബി കോളേജില്‍ നടന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന്റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് മാള സെന്റ് ആന്റണീസ് സ്‌കൂളിലാണ് ചേരുന്നത്. വൈകുന്നേരം 4.30ന് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ സദസ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഗ്രൗണ്ടിലും ആറ് മണിക്ക് പുതുക്കാട് മണ്ഡലത്തിന്റെ സദസ് തലോര്‍ ദീപ്തി എച്ച്എസ്എസിലും നടക്കും.
'അത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം...'; വിദ്യാര്‍ഥികള്‍ക്ക് എംവിഡി മുന്നറിയിപ്പ്