കൊവിഡ്19: അപകീര്‍ത്തി പ്രചാരണത്തിനെതിരെ ഖത്തറില്‍ നിന്നും വന്ന യുവാവ് കേസിന്
മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവ് ഈ മാസം 15നാണ് ഖത്തറിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിയത്.
മലപ്പുറം: കോറോണയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് വന്ന് സ്വയം നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെയും ,കുടുംബത്തെയും അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി പരാതി. ഇതോടെ വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് കടുത്ത മാനസിക സമ്മർദ്ധത്തിലാണ്. മലപ്പുറം അരിയല്ലൂർ സ്വദേശി ഇത് കാണിച്ച് പരപ്പനങ്ങാടി പൊലീസിന് പരാതി നൽകി.
മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവ് ഈ മാസം 15നാണ് ഖത്തറിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിയത്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം എന്ന് ആരോഗ്യവകുപ്പ് നിർദേശമനുസരിച്ച് യുവാവ് വീട്ടുകാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ രോഗലക്ഷണമുണ്ടെന്ന് ഭയന്ന് സ്വന്തം മാതാവും, പിതാവും മകനെ ഉപേക്ഷിച്ച് വീട്ടില്‍നിന്നും ഇറങ്ങിപ്പോയതായി വാർത്ത നൽകി. ഇത് വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിന് കടുത്ത മാനസിക സമ്മർദ്ധമാണ് ഉണ്ടാക്കിയത്.
ഇതിനോടകം നിരവധി പേരാണ് ഫെയ്സ്ബുക്ക് ഉൾപ്പടെയുളള സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത ഷെയർ ചെയ്യുകയും , പോസ്റ്റ് ചെയ്യുകയും ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിന് രക്ഷിതാക്കൾ ഭക്ഷണം പാകം ചെയ്ത് സഹോദരന്‍റെ കൈയ്യിൽ കൊടുത്ത് വിടുകയാണ് ചെയ്യുന്നത്.