ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ നടത്തിയ ഓണം വിൽപ്പന 300 കോടി രൂപ കടന്നു. സബ്സിഡി, നോൺ-സബ്സിഡി ഇനങ്ങളിലായി റെക്കോർഡ് വിറ്റുവരവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു. ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് വിപണിയിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ജനപങ്കാളിത്തവും റെക്കോർഡ് വിറ്റുവരവുമാണ് ഇത്തവണ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും അനുഭവപ്പെടുന്നത്. സബ്‌സിഡി ഇനത്തിൽ 109.31. കോടിയുടേയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടിയുടേയും വിൽപ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളാണ് വിപണിയിൽ ഉറപ്പാക്കിയിട്ടുള്ളത്. അരിയും നിത്യോപയോഗ സാധനങ്ങളും വെളിച്ചെണ്ണയുമടക്കമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമായത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കാണ് ആശ്വാസമായത്.


