ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കിഴക്കോത്ത് അവിലോറയിലാണ് പിതാവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ കെട്ടിയിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടതോടെ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചന. കേസിൽ ഉൾപ്പെട്ടവരുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് പണവും സമ്മാനങ്ങളും ഫോണിലൂടെ വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കുട്ടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ സംസ്ഥാനത്തിന് പുറത്ത് കടന്നതായാണ് ലഭിക്കുന്ന വിവരം.

ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കിഴക്കോത്ത് അവിലോറയിലാണ് പിതാവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ കെട്ടിയിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടതോടെ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. പിതാവിന്റെ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതേ തുടര്‍ന്നാണ് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമവുമായി ഇവരുടെ അടുത്ത ബന്ധുക്കള്‍ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമം ആരംഭിച്ചത്.

കേസില്‍ നിന്ന് പിന്‍മാറിയാല്‍ പണവും സമ്മാനവും നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടത്. ഈ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസില്‍ ഉള്‍പ്പെട്ടവര്‍ ആദ്യം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് ഇവരില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. ഇവര്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.