കോഴിക്കോട് പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ തച്ചമ്പലത്ത് നാഗഭഗവതി കാവിൽ മോഷണം നടത്തിയ കേസിൽ തമിഴ്‌നാട് പഴനി സ്വദേശിയായ ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 4500 രൂപയും നാഗരൂപങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള മോഷണമുതൽ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട്: ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയ കേസില്‍ തമിഴ്‌നാട് പഴനി സ്വദേശിയെ പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയ കേസിലാണ് ശേഖറി(39) നെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-ാം തിയ്യതി രാത്രിയാണ് കോഴിക്കോട് വട്ടക്കിണര്‍ മീഞ്ചന്ത സ്‌കൂളിന് പിറകിലുള്ള തച്ചമ്പലത്ത് നാഗഭഗവതി കാവില്‍ അതിക്രമിച്ച് കയറിയ ശേഖര്‍ രണ്ട് ഭണ്ഡാരത്തില്‍ നിന്നായി 4500ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷണം നടത്തി കൊണ്ട് പോയത്. തുടര്‍ന്ന് ക്ഷേത്ര ഊരാളന്റെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ മോഷണ മുതല്‍ ഉള്‍പ്പെടെ പോലീസ് പിടികൂടുകയുമായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷിജു. കെ, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


