പരിചയം ഇൻസ്റ്റഗ്രാം വഴി, പ്രണയം നടിച്ച് 17കാരിയോട് ക്രൂരത; കൗൺസിലിംഗിൽ തുറന്ന് പറഞ്ഞ് പെൺകുട്ടി, അറസ്റ്റ്
ഇടുക്കി കൂട്ടാർ സ്വദേശികളായ അല്ലിയാർ മഞ്ജു ഭവനിൽ നിഖിൽ, ചക്കുകളംപടി അടിമാക്കല്‍ ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്.

ഇടുക്കി: പതിനേഴ് വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായാണ് പരാതി. ഇടുക്കി കൂട്ടാർ സ്വദേശികളായ അല്ലിയാർ മഞ്ജു ഭവനിൽ നിഖിൽ, ചക്കുകളംപടി അടിമാക്കല്‍ ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്.
തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായി. കൂട്ടാറിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിഖിലിന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെൺകുട്ടി അറിഞ്ഞു. ഇതോടെ പെൺകുട്ടി പിണങ്ങി. ഈ സമയം ആരോമൽ കുട്ടിയുമായി അടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകര്‍ത്തി. ഇത് കാണിച്ച് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നൽകുകയായിരുന്നു.
അതേസമയം, പോക്സോ കേസിൽ പ്രതിയെ 91 വർഷം കഠിന തടവിന് ശിക്ഷയ്ക്ക് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കാട്ടാക്കട അതിവേഗ പോക് സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചത്. കേരളത്തിൽ നിലവിൽ പോക്സോ കേസിൽ ഏറ്റവും വലിയ ശിക്ഷ നൽകിയ രണ്ടാമത്തെ കേസ് ആണ് ഇത്. തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം മഹാത്മ അയ്യൻകാളി നഗർ സ്വദേശിയായ രതീഷിന് (36) ആണ് പോക്സോ നിയമപ്രകാരം 91 വർഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. അല്ലാത്ത പക്ഷം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.