മൂന്നാർ തോട്ടം മേഖലയിൽ മോഷണം പതിവാകുന്നു; ഒരു പ്രതിയെപ്പോലും പിടിക്കാനാവാതെ പൊലീസ്
തോട്ടം തൊഴിലാളിയുടെ വീട് കുത്തിപ്പൊളിച്ചാണ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്.
ഇടുക്കി: മൂന്നാർ തോട്ടം മേഖലയിൽ മോഷണം പതിവാകുന്നു. കന്നിമല ലോയർ ഡിവിഷനിലെ തൊഴിലാളിയുടെ വീട്ടിൽ നിന്നും 50000 രൂപയും സ്വർണാഭരണങ്ങളും മോഷണം പോയി. വിജയകുമാർ - കവിത ദമ്പതികളുടെ വീട് കുത്തിപൊളിച്ചാണ് മോഷണം നടന്നത്.
മൂന്നാർ ടൗണിലെ കൂലിപ്പണിക്കാരനാണ് വിജയകുമാർ. ഭാര്യ തോട്ടം തൊഴിലാളിയാണ്. ഇരുവരും രാവിലെ ജോലിക്കുപോയി. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി കവിത വീട്ടിലെത്തിയപ്പോൾ പൂട്ട് പൊട്ടിച്ചനിലയിൽ വാതിലിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
മൂന്നാർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൂന്നാർ ടൗൺ കേന്ദ്രീകരിച്ചും ആരാധനലയങ്ങൾ കേന്ദ്രീകരിച്ചും നിരവധി മോഷണങ്ങൾ നടന്നെങ്കിലും പ്രതികളിൽ ഒരാളെ പോലും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല.