അനുവാദമില്ലാതെ കോളനിക്കുള്ളില്‍ കടന്നാല്‍ പിന്നെ ഇവന്റ് കൊത്ത് ഏല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പൂവന്‍കോഴിയായ അപ്പുവിന്റെ കൊത്തിന്റെ വേദനയറിഞ്ഞവര്‍  നിരവധിയാണ്.

മലപ്പുറം: പരിചയമില്ലാത്ത വീടുകളിലെത്തുമ്പോ അവിടെ വളര്‍ത്തു നായ ഉണ്ടോ, നായയുടെ കടി കിട്ടുമോ എന്നൊക്കെ എല്ലാവർക്കും പേടിയാണ്. എന്നാല്‍ പണപൊയില്‍കാര്‍ക്കും പെരുമുണ്ടകാര്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂവന്‍കോഴിയുടെ കൊത്തും പേടിയാണ്. ചാലിയാര്‍ പഞ്ചായത്തിലെ പണപൊയില്‍ പെരുമുണ്ട കോളനിയിലെ മൂന്നു വയസുള്ള 'അപ്പു'വെന്ന കോളനിക്കാരുടെ സ്വന്തം പൂവന്‍കോഴിയാണ് ഇവിടെ കാവല്‍കാരനായി അപരിചിതരെ കൊത്തിയോടിക്കുന്നത്.

കാവലിനായി വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ പൂവന്‍കോഴി വീടിന്റെ കാവല്‍കാരനായി മാറുന്നത് അപൂര്‍വ്വമാണെന്ന് നാട്ടുകാരും പറയുന്നു. അനുവാദമില്ലാതെ കോളനിക്കുള്ളില്‍ കടന്നാല്‍ പിന്നെ ഇവന്റ് കൊത്ത് ഏല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പൂവന്‍കോഴിയായ അപ്പുവിന്റെ കൊത്തിന്റെ വേദനയറിഞ്ഞവര്‍ നിരവധിയാണ്. കോളനിയിലെ കറുപ്പന്‍ മാതി ദമ്പതികള്‍ 2019 ല്‍ 10 രൂപ നല്‍കിയാണ് കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ ആളില്‍ നിന്നും ഇവനെ വാങ്ങിയത്. പീന്നീട് ഇവന്‍ ഇവരുടെ കാവല്‍കാരനായി മാറി.

അപരിചിതരായവര്‍ കോളനിയില്‍ മുന്നറിയിപ്പില്ലാതെ കയറിയാല്‍ അപ്പു കൊത്തി പരിക്കേല്‍പ്പിക്കും. മൂന്ന് വര്‍ഷത്തിനിടയില്‍ അപ്പുവെന്ന തന്റെ പൂവന്‍കോഴിയുടെ കൊത്ത് കൊണ്ടവര്‍ നിരവധിയാണെന്ന് മാതി പറയുന്നു. റോഡില്‍ കൂടി പോകുന്നവര്‍ വരെ കോഴി പൂവന്‍ എവിടെ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് കടന്നു പോകുന്നതെന്നും മാതി പറഞ്ഞു. ഇവന്‍ ഞങ്ങള്‍ക്ക് പൂവന്‍കോഴിയല്ല നായകുട്ടിയാണെന്ന് മാതിയുടെ പക്ഷം. വീടു കാവല്‍ മാത്രമല്ല പൂവന്‍കോഴിയായ അപ്പുവിന്റെ ഡ്യൂട്ടി. ചില നിര്‍ബന്ധബുദ്ധിയുമുണ്ടെന്ന് മാതി പറയുന്നു. ചോറും വെള്ളവും പ്രത്യേക പാത്രങ്ങളില്‍ നല്‍കണം. ഉറക്കം വീട്ടുകാര്‍ക്കൊപ്പം കട്ടിലില്‍. കൂട് ഉണ്ടാക്കി നല്‍കിയിട്ടുണ്ടെങ്കിലും കട്ടിലില്‍ കിടക്കുന്നതാണ് ഇഷ്ടം. അപ്പുവിനെ കൂടെ കൂട്ടുന്നതാണ് വീട്ടുകാര്‍ക്കും ഇഷ്ടം.

Read More : ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം