കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മതിൽ തകർത്ത് ഒരു കിണറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്.
കോഴിക്കോട്: സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളുമായി പോയ ബസ് മടങ്ങിവരുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകീട്ട് ആറോടെ നാദാപുരത്താണ് അപകടമുണ്ടായത്. പുലിയാവ് കല്ലുമ്മല്‍ റോഡില്‍ പറമ്പത്ത് പീടികയില്‍ അസ്‌കറിന്റെ വീടിന് സമീപത്തെ പറമ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വട്ടോളിയിലെ ഹൈടെക് പബ്ലിക്ക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട ശേഷം നിറയെ വിദ്യാര്‍ത്ഥികളുമായി മടങ്ങിയ ബസ് എല്ലാവരെയും ഇറക്കി മടങ്ങിവരികയായിരുന്നു. നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് അസ്‌കറിന്റെ പറമ്പിനോട് ചേര്‍ന്ന മതില്‍ തകര്‍ത്താണ് ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറിയത്. പകുതിയിലധികം വെള്ളമുണ്ടായിരുന്ന കിണറിന്റെ ആള്‍മറയില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു വാഹനം. ഈ സമയം ഡ്രൈവര്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


