മരണത്തിന് പിന്നാലെ സ്കളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി.

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.

അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാഴൂർ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടായക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.

സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാൽ പെർമിറ്റ് പുതുക്കിയതെന്നും വെബ്സൈറ്റിൽ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. കുട്ടിക്ക് ചികിത്സ നൽകുന്ന കാര്യത്തിലുൾപ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

നീണ്ടകരയിൽ ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി, ജീവനക്കാരെ രക്ഷപ്പെടുത്തി