തിരുവനന്തപുരത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് വയോധികൻ മരിച്ചു. റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ സത്യനേശൻ (62) ആണ് മരിച്ചത്. 

തിരുവനന്തപുരം: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കുറ്റിച്ചലിലിലെ പാരലൽ കോളജിൽ ട്യൂഷൻ കഴിഞ്ഞ് ആര്യനാട് വഴി ഉഴമലയ്ക്കലിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീണ സത്യനേശന്‍റെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു. ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കൾ: ഹിമ(ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപിക, മലപ്പുറം). രേഷ്മ. മരുമക്കൾ: കോൺക്ലീൻ ജിമ്മിജോൺ, വിമൽരാജ്.