മര്‍ദനം സംബന്ധിച്ച് സ്‌കൂള്‍ ആന്‍റി റാഗിങ് കമ്മിറ്റിയും രക്ഷിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട്: കോടഞ്ചേരി സെന്‍റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് പതിമൂന്നോളം വരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അമലിനെ മര്‍ദിച്ചത്.

കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സ്‌കൂളില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് പിതാവ് എത്തിയാണ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതായി സ്കൂൾ അധികൃതര്‍ അറിയിച്ചു.

മര്‍ദനം സംബന്ധിച്ച് സ്‌കൂള്‍ ആന്‍റി റാഗിങ് കമ്മിറ്റിയും രക്ഷിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അമലിനെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി മർദിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു.

YouTube video player