ജോലി ചെയ്യുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ വീട്ടുവേലക്കാരി പത്മിനിയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.

മൂവാറ്റുപുഴ: ജോലി ചെയ്യുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ വീട്ടുവേലക്കാരി പത്മിനിയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കവര്‍ച്ച നടന്ന കളരിക്കൽ മോഹനന്‍റെ വീട്ടില്‍ നിന്നും മുമ്പും സ്വര്‍ണ്ണം പോയിട്ടുണ്ടെന്ന പരാതിയെകുറിച്ചുള്ള ചോദ്യം ചെയ്യലും ഇതിനുശേഷം ഉണ്ടാകും. പത്മിനിക്ക് പിന്നില്‍ മറ്റെങ്കിലുമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോലിക്കാരിയിൽ നിന്നും 55 ഗ്രാം സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മൂവാറ്റുപുഴ കളരിക്കൽ മോഹനന്റെ വീട്ടിൽ മാർച്ച് ഒന്നിനാണ് മോഷണം നടന്നത്.. മോഹനന്റെ അകന്ന് ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകൽ 11 മണിക്ക് അക്രമം നടത്തി എന്നായിരുന്നു പരാതി.

വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽനിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നൽകിയ മൊഴി. കവർച്ചയിൽ മോഹനൻറെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പത്മിനിയെ പലതവണ ചോദ്യം ചെയ്തപ്പോൾ തോന്നിയ പൊരുത്തക്കേടുകൾ ആണ് ഇവരിലേക്ക് തന്നെ അന്വേഷണം എത്തുന്നത്. 

Read more: ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം! പൊങ്കാലയിട്ട അമിത് ഖാന് പറയാനുള്ളത്...

വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയും പത്മിനിക്കെതിരായിരുന്നു.. തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ പത്മിനി കുറ്റം സമ്മതിച്ചു. കവർച്ചയിൽ മറ്റാരും പങ്കെടുത്തിട്ടില്ല എന്നാണ് പത്മിനി നൽകുന്ന മൊഴി. വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ നടത്തിയ നാടകം ആണെന്നും പത്മിനി പൊലീസിനെ അറിയിച്ചിട്ടുണ്ട്.. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വീടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 55 ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ഒരു വർഷമായി പത്മിനി മോഹനന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്.