പെൺകുട്ടിക്ക് നേരെ അതിക്രമം, രണ്ടു ബിഹാർ സ്വദേശികൾ അറസ്റ്റിൽ, തുണച്ചത് സിസിടിവികൾ.

കോഴിക്കോട്: നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കാൻ പൊലീസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കാളാഴ്ച സന്ധ്യാനേരത്താണ് അതിക്രമം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിനഞ്ചുകാരി. ആളൊഴിഞ്ഞ നിരത്തായിരുന്നു അപ്പോൾ സംഭവം സ്ഥലം. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചു. ഒരാൾ വായപൊത്തുകയും മറ്റൊരാൾ വലിച്ചിഴക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ധൈര്യം സംഭരിച്ച പെൺകുട്ടി ബഹളം വച്ച്, കുതറിയോട് രക്ഷപ്പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പ്രതികളെ കണ്ടെത്തുക ഏറെ വെല്ലുവെളിയായിരുന്നു. നിരവധി സിസിടിവികൾ പരതി. അതിനിടയിൽ സംഭവസ്ഥലത്ത് നിന്നൊരു ചെരുപ്പ് കിട്ടി. അതിൽ സിമന്റ് അംശം കണ്ടെത്തി. പ്രതികൾ കെട്ടിട നിർമാണമേഖലയിൽ പണിയെടുക്കുന്നവരാകാം എന്നായി സംശയം. അന്വേഷണം തുടർന്നു. ചാലപ്പുറം ഭജന കോവിലിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് വച്ചാണ് കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ, ഹിമാൻ അലി എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം