വർക്കലയിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. 

തിരുവനന്തപുരം: വർക്കലയിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാർ(42) ആണ് പിടിയിലായത്. യിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി ഉച്ചയോടെയാണ് സംഭവം. 

32 കാരിയായ യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു എത്തിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിയ യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്. 

തുടർന്ന് സഹോദരി ബഹളം വയ്ക്കുകയും സുനിൽകുമാർ ഓടി രക്ഷപ്പെടുകയും ആയിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് ഫെബ്രുവരി എട്ടിന് തന്നെ കേസെടുത്തിരുന്നു.
കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ടവർ ലൊക്കേഷൻ നോക്കി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പി മാർട്ടിന്റെ നിർദ്ദേശാനുസരണം അയിരൂർ പൊലീസ് സംഘം കർണാടകയിലെ റാം ചൂഡ് എന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: ഇന്നോവ കാറിൽ അ‍ഞ്ചംഗസംഘം, സുരക്ഷയ്ക്ക് തോക്ക്, തിരുവനന്തപുരത്ത് കടത്താൻ ശ്രമിച്ചത് 10 ലിറ്റര്‍ ചാരായം

അതേസമയം, പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. 

മാര്‍ച്ച് 31ന് യുവതി നല്‍കിയ പരാതിയില്‍ അഡയാര്‍ പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹരിയുടെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകുകയായിരുന്നെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.