കോഴിക്കോട് നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്ന തർക്കത്തെ തുടർന്ന് ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം. വീൽ അലൈൻമെന്റിനെത്തിയ ആളും സുഹൃത്തുക്കളും ചേർന്നാണ് അഞ്ച് ജീവനക്കാരെ മർദിച്ചത്. സംഭവത്തിൽ ഒരാളുടെ മൂക്കിന്റെ പാലം തകരുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കോഴിക്കോട്: നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം. വീൽ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്. മർദനത്തിൽ ജീവനക്കാരിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാവിലെയാണ് കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് പേരോടുള്ള ടയർ കടയിൽ എത്തിയത്. അലൈൻമെന്റ് പൂർത്തിയാക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാരുമായി ഏറെ നേരം ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം കടയിൽ നിന്നിറങ്ങിയ അനസ് സുഹൃത്തുക്കളുമായി തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു
മർദനത്തിൽ കടയിലെ ജീവനക്കാരായ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ കണ്ണൂർ ചിറ്റാരിപ്പറന്പ് സ്വദേശിയായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ല് പൊട്ടുകയും ചെയ്തു. സൗരവ് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ നാദാപുരം പോലീസ് അനസിന്റെ പേരിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാൾ ഒളിവിലാണെന്നാണ് വിവരം.


