മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്
തിരുവനന്തപുരം: പൊന്മുടി ഏഴാം വളവിൽ വാഹന അപകടം. നിയന്ത്രണം തെറ്റിയ കാർ ഏഴാം വളവിൽ നാലടി താഴ്ചയിലേക്ക് വീണു. കാറിനകത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റു. മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു എന്നതാണ്. വെള്ളി രാത്രി 8.30നായിരുന്നു ആദ്യ അപകടം. ഇതില്‍ വയോധികന്‍ മരിച്ചു. ഇന്നുണ്ടായ രണ്ട് അപകടങ്ങളില്‍ വയോധിക ഉള്‍പ്പെടെ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്.
ചുവന്നമണ്ണില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് ആദ്യമുണ്ടായ അപകടത്തിൽ വയോധികന്‍ മരിച്ചത്. ചുവന്നമണ്ണ് വാകയില്‍ രാഘവന്‍ (74) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. വിവാഹ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു രാഘവന്‍. റോഡ് മുറിച്ചുകടന്ന വയോധികന്‍ കാറിനെ മറികടക്കുന്നതിനിടെ പുറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിനു പുറകില്‍ സ്‌കൂട്ടറിടിച്ചായിരുന്നു മറ്റൊരു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരനാണ് ജീവൻ നഷ്ടമായത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത 544 കുതിരാന്‍ ഇരുമ്പുപാലത്താണ് അപകടം നടന്നത്. ദേശീയപാതയില്‍ സ്ഥാപിക്കേണ്ട ദിശാബോര്‍ഡുകള്‍ കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് പുറകിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച കൊമ്പഴ ഇരുമ്പുപാലം സ്വദേശി തണ്ണിക്കോടന്‍ വീട്ടില്‍ ജോര്‍ജാണ് (54) മരിച്ചത്. മുടിക്കോട് ദേശീയപാത മുറിച്ചുകടന്ന വയോധികക്കാണ് മൂന്നാമത്തെ അപകടത്തിൽ ജീവൻ നഷ്ടമായത്. കൂട്ടാല പുലക്കുടിയില്‍ വീട്ടില്‍ തങ്കമ്മയെ (75) കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
