കണ്ണൂരിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം, യുവാവിന് ഗുരുതര പരിക്ക്, മെഡിക്കൽ കോളേജിലേക്ക് മാറ്റി; സ്ഥലത്ത് പൊലീസ്
പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി
കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് യുവാവ് ചികിത്സയിൽ. നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പൊലീസ്. പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കണ്ണൂരിൽ പ്രതീകാത്മക സമരപ്പന്തൽ അജ്ഞാതർ കത്തിച്ചു, സംഭവം സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കണ്ണൂർ കാങ്കോലിൽ പരിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവരുടെ പ്രതീകാത്മക പന്തൽ അജ്ഞാതർ കത്തിച്ച് നശിപ്പിച്ചു എന്നതാണ്. സി പി എം നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സംഭവം ഉണ്ടായതെന്ന് രിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവർ ചൂണ്ടികാട്ടി. സി പി എമ്മിന് തലവേദനയായി അണികളും സമരത്തിനെത്തിയതോടെയാണ് കാങ്കോലിൽ പരിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവരുടെ പ്രതീകാത്മക പന്തൽ അജ്ഞാതർ കത്തിച്ച് നശിപ്പിച്ച സംഭവം ഉണ്ടായത് എന്നതിനാൽ പാർട്ടിക്കും ഇത് തലവേദന ആയിട്ടുണ്ട്. കണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമര പന്തലാണ് പൊളിച്ചു കൊണ്ടുപോയി കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സമര പന്തലിന് തീയിട്ടത്. സമരനേതാവും പൊതുപ്രവർത്തകനുമായ ജോബി പീറ്ററിനെ കഴിഞ്ഞ ദിവസം സി പി എം ലോക്കൽ സെക്രട്ടറി ടി വിജയൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പന്തൽ അക്രമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സി പി എമ്മിനെതിരെ പലരും വിമർശനം ഉന്നയിച്ചിട്ടുണ്ട്.