ഫുൾ ടാങ്ക് ‍ഡീസൽ അടിച്ച ശേഷം പണം കൊടുക്കാതെ ബസുമെടുത്ത് രക്ഷപ്പെടാൻ നോക്കി. നാട്ടുകാർ പിന്നാലെ പോയി

കോഴിക്കോട്: ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകുവാന്‍ ശ്രമം. കോഴിക്കോട് നടുവണ്ണൂരിലാണ് കേട്ടവരിലാകെ ആശ്ചര്യമുണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 52 ജി 2596 രജിസ്ട്രേഷനിലുള്ള അല്‍-മനാമ എന്ന ബസാണ് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഷെഡ്ഡില്‍ നിന്നും വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി കയറി. ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം ഇവര്‍ അവിടെ പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോവുകയായിരുന്നു.

പമ്പ് ജീവനക്കാര്‍ ബഹളമുണ്ടാക്കി മറ്റുള്ളവരെ അറിയിക്കുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ ബസ്സിനെ പിന്‍തുടരുകയും ചെയ്തു. പേരാമ്പ്ര കൈതക്കലില്‍ വച്ച് ബസ് തടഞ്ഞു. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കാവുന്തറ സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്ന് മൈസൂരിലേക്ക് വാഹനം കടത്തിക്കൊണ്ടു പോകാനായിരുന്നു ശ്രമമെന്ന് കരുതുന്നു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.