പുലര്‍ച്ചെ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാരും രാജ്യറാണി എക്‌സ്പ്രസിന് യാത്രപോകാന്‍ കാത്തിരിക്കുന്നവരും തെരുവുനായ് ശല്യം കാരണം പ്രയാസം നേരിടുകയാണ്.
മലപ്പുറം: യാത്രക്കാർക്ക് ഇരിക്കാനുണ്ടാക്കിയ ഇരിപ്പിടങ്ങളും പ്ലാറ്റ് ഫോമും കയ്യേറിയ നായക്കൂട്ടം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലും, ടിക്കറ്റ് കൌണ്ടറിന് സമീപവും പ്ലാറ്റ് ഫോമിലുമടക്കം തെരുവ് നായ്ക്കളുടെ ബഹളമാണ്. നായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുക'. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം ഇങ്ങനെയൊരു അറിയിപ്പു കൂടി യാത്രക്കാര്‍ക്ക് ഇനി നല്‍കേണ്ടിവരും.അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ഏതു നിമിഷവും തെരുവ് നായ്ക്കൂട്ടം ആക്രമിച്ചേക്കാം എന്ന ഭീതിയിലാണ് യാത്രക്കാര്‍. നായകള്‍ കൂട്ടത്തോടെ വാസം ഉറപ്പിച്ചതിനാല്‍ കൂടുതല്‍ അപകടകാരിയെന്ന് യാത്രക്കാര്‍ പറയുന്നു.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ തെരുവുനായ് ശല്യം കാരണം യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. പുലര്‍ച്ചെ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാരും രാജ്യറാണി എക്‌സ്പ്രസിന് യാത്രപോകാന്‍ കാത്തിരിക്കുന്നവരും തെരുവുനായ് ശല്യം കാരണം പ്രയാസം നേരിടുകയാണ്. സ്റ്റേഷനിലേക്ക് വരുന്ന വഴിയില്‍ വേണ്ടത്ര വെളിച്ചമില്ല. റെയിൽവേ സ്റ്റേഷന് സമീപത്ത് പലയിടത്തായി മാലിന്യം കൊണ്ടുവന്നിടുന്നതും തെരുവുനായ്ക്കള്‍ കൂടാന്‍ കാരണമാണ്.
പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം പൊതു സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനുണ്ട്. തെരുവുനായ്ക്കളെ പിടികൂടാന്‍ എ.ബി. സി റൂള്‍സ് 2001 പ്രകാരം അടിയന്തര ഇടപെടല്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.


