കോഴിക്കോട് കൊടിയത്തൂരില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചുപരിക്കേല്‍പ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കൊടിയത്തൂരിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ കരിക്കാട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി തെരുവ് നായയുടെ ആക്രമണമുണ്ടായത്.

രാവിലെ 11 മണിയോടെ ആണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുര്യക്കാട്ട് ജോസിന്റെ തൊഴുത്തിലാണ് നായയെ ആദ്യം കണ്ടത്. പശുക്കിടാവിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് പരിശോധിച്ച വീട്ടുകാര്‍ തെരുവ് നായയെ ഇവിടെ നിന്ന് ഓടിക്കുകയായിരുന്നു. പിന്നീട് സമീപ പ്രദേശത്തെ നിരവധി വീടുകളില്‍ എത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതായാണ് വിവരം.

എന്നാല്‍ വൈകീട്ടോടെ ഇതേ നായയെ ചത്ത നിലയില്‍ കണ്ടതോടെയാണ് ജനങ്ങളില്‍ ആശങ്ക പടര്‍ന്നത്. നായയുടെ ജഡം വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നായയുടെ സാന്നിധ്യമുണ്ടായ വീടുകളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.