കൊവിഡ് ഭീതിയില്‍ ആളുകളെത്താതെ തട്ടുകടകൾ; കഷ്ടത്തിലായി കച്ചവടക്കാർ
മുൻകരുതലുകൾക്കിടയിൽ സ്ഥിരമായി എത്തുന്നവർ മാത്രമാണ് ഇവരെ പിടിച്ചു നിർത്തുന്നത്. വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ളവരുടെ ജീവിതച്ചെലവ് പിടിച്ചുനിർത്തിയരുന്ന തട്ടുകട നടത്തിപ്പുകാരും ഇന്ന് പാടുപെടുകയാണ്.
തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിൽ ജനം ഇറങ്ങാതായതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് തലസ്ഥാനത്തെ തട്ടുകടകൾ. സാധാരണക്കാരുടെ ആശ്രമായിരുന്ന ദോശക്കടകളിൽ പോലും ഇപ്പോള്‍ തിരക്കില്ല. പോക്കറ്റിലൊതുങ്ങുന്ന ചെലവിൽ രാത്രി ഭക്ഷണത്തിന് തിരുവനന്തപുരത്ത് താമസിക്കുന്നവരുടെ ഇഷ്ടവിഭവങ്ങളാണ് ദോശ, വട, ഓംലെറ്റ്. പക്ഷെ ഇത് കഴിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് നിലവിലുളളത്. തലസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് മുതൽ ഇതാണ് സ്ഥിതി.
വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ളവരുടെ ജീവിതച്ചെലവ് പിടിച്ചുനിർത്തിയരുന്ന തട്ടുകട നടത്തിപ്പുകാരും ഇന്ന് പാടുപെടുകയാണ്. തട്ടുകടകളിൽ പൊതുവെ ഇതാണ് സ്ഥിതിയെന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്തുന്ന ജോർജ് പറയുന്നു. മുൻകരുതലുകൾക്കിടയിൽ സ്ഥിരമായി എത്തുന്നവർ മാത്രമാണ് ഇവരെ പിടിച്ചു നിർത്തുന്നതെന്നാണ് ജോര്‍ജിന്‍റെ അഭിപ്രായം.
ദോശയ്ക്കും വടയ്ക്കും മാത്രമല്ല. കൊവിഡിന് പുറമെ പക്ഷിപ്പനി ഭീതി കൂടി വന്നതോടെ ചിക്കൻ, നോൺവെജ് വിഭവങ്ങളുടെ കഷ്ടകാലവും തുടങ്ങി. ഏതായാലും വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്. അതുവരെ മുടങ്ങാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമമെന്നും തട്ടുകട നടത്തുന്ന ജയകുമാര്‍ പറയുന്നു.