ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 3,70,000 രൂപ പിഴയും. 2022-ൽ കായംകുളത്ത് ബസിനുള്ളിൽ വെച്ചായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഹരിപ്പാട് അതിവേഗ പോക്സോ കോടതിയുടേതാണ് ഈ നിർണായക വിധി.

ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 370000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് സ്വദേശി അരുൺ ബാബുവിനെയാണ് (31) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്.

2022ലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിവാഹിതനായ പ്രതി കുട്ടി പതിവായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്നു. ഈ ബന്ധം മുതലെടുത്ത് കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും നൂറനാട്ടുനിന്നും കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

62 വർഷം കഠിനതടവും3,70, 000 രൂപയുമാണ് പിഴ. പിഴ അടക്കാത്ത പക്ഷം 4.5 വർഷം അധിക തടവ്. കായംകുളം ഇൻസ്പെക്ടറായിരുന്ന വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. അഡ്വ എസ് രഘു പ്രോസിക്യൂട്ടറായി കേസ് വാദിച്ചു. കൃത്യമായ അന്വേഷണവും തെളിവുകളും നിരത്തിയാണ് കുറ്റവാളിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമസംവിധാനത്തിന് സാധിച്ചത്.