നിലമ്പൂരിൽ കായിക താരത്തിന്റെ കൈയ്യും കാലും മൂന്നംഗ സംഘം അടിച്ചൊടിച്ചു
ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി
മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായിക താരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈയ്യിലും കാലിലും എല്ലിന് പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി. വിദ്യാർഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വരക്കുളത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി മുഹമ്മദ് ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്നും ഷാന്‍ തെറിച്ചു വീണു. കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്തു കിടന്ന ഷാനിനെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ചേര്‍ന്ന് അക്രമിച്ചതായാണ് പരാതി...സൈക്കിള്‍ ബൈക്കിലിടിപ്പിച്ചത് ഷാനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൈകാലുകള്‍ക്ക് പൊട്ടലുള്ളതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. . ഷാനിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ ഷാന്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.