ബിവറേജ് ഔട്ട്ലെറ്റിൽ കയറി 12 കുപ്പി മദ്യം മോഷ്ടിച്ചു, അലമാരയും മേശയും കുത്തിത്തുറന്നു, പ്രതി പിടിയിൽ
ബിവറേജ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്.
ഹരിപ്പാട്: ബിവറേജ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്. കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണം നടന്നത്. 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം ആണ് മോഷണം പോയത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഔട്ട് ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയിൽ പെട്ടിരുന്നില്ല.
മദ്യപാനിയായ പ്രതി രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായ പ്രതിയെ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലും നിരന്തരമായ അന്വേഷണത്തിന് ഒടുവിലാണ് പിടികൂടിയത്. ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ സവ്യാ സച്ചി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ സി പി ഓമാരായ നിഷാദ്, സോജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Read more: ജയിലിൽ നിന്നിറങ്ങി, ലാപും മൊബൈലും മോഷ്ടിച്ചു, വാങ്ങിയവരെയും വിറ്റവരെയും അടക്കം പൊക്കി പൊലീസ്
അതേസമയം, ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസിൽ തിയോഫിൻ (അനി-39) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 13 -നായിരുന്നു സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്‍റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും പണവും ആണ് പ്രതികൾ മോഷ്ടിച്ചത്.