കണ്ണൂരിലെ വീട്ടുമുറ്റത്ത് പ്രത്യേക അറ, രണ്ട് മീറ്റർ ആഴവും വീതിയും, അകത്ത് ഫ്രിഡ്ജടക്കം സംവിധാനം, മദ്യവിൽപനയിൽ വിശദ അന്വേഷണം 

കണ്ണൂർ: ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് എക്സൈസ്. കണ്ണോത്ത് വിനോദ് എന്നയാൾക്ക് വലിയ അളവിൽ വിദേശമദ്യം കിട്ടിയത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. ഫ്രിഡ്ജുൾപ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയിൽ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ ഫ്രിഡ്ജ്. അറിയാതിരിക്കാൻ ഇരുമ്പിന്ർറെ പ്രത്യേക തരം സ്ലാബ്. താഴേക്കിറങ്ങാൻ കോണിയുൾപ്പെടെ. ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദ് പല തവണ മദ്യം സൂക്ഷിച്ചതിന് പിടിയിലായ ആളാണ്. അത് വിപുലപ്പെടുത്തിയാണ് അറ പണിതത്. 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറുമായിരുന്നു അകത്ത്.

ഇയാളുടെ വീടിന് അടുത്തുതന്നെയാണ് ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റ്. പിടിച്ചെടുത്ത ഭൂരിഭാഗം മദ്യവും ഇതേ കടയിൽ നിന്ന് വാങ്ങിയത്. എങ്ങനെ ഇത് സംഘടിപ്പിച്ചു എന്നതിലാണ് എക്സൈസ് അന്വേഷണം. ജീവനക്കാരുടെ സഹായം കിട്ടിയോ എന്ന് ബെവ്കോയും പരിശോധിക്കുന്നുണ്ട്. മൂന്ന് ലിറ്ററിന് 100 രൂപ വച്ച് കമ്മീഷൻ നൽകി പല ആളുകളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നാണ് വിനോദിന്റെ മൊഴി. പിടിച്ചെടുത്ത മദ്യം ഔട്ട്ലെറ്റിൽ ഒരു ബാച്ചിൽ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

സമാന്തര ബാർ തലവേദനയായതോടെ നാട്ടുകാരും പല തവണ പരാതിപ്പെട്ടിരുന്നു. മദ്യം തേടി വിനോദിന്ർറെ വീട് ചോദിച്ച് ആളുകൾ വരുന്നത് പതിവായതോടെയായിരുന്നു ഇത്. എന്നാൽ പല തവണ പരിശോധിച്ചിട്ടും എക്സൈസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഇന്റര്‍ ലോക്ക് ഇളകിയത് ശ്രദ്ധയിൽപ്പെട്ടത് നോക്കിയപ്പോഴാണ് കഴിഞ്ഞ വ്യാഴാഴ്ച രഹസ്യ അറ കണ്ടെത്തിയത്. കൂടുതൽ ആളുകൾക്ക് മദ്യവിൽപ്പനയിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

'ഓൺലൈൻ ജോലി, കോടികൾ ഉണ്ടാക്കാം, വേണ്ടതാകട്ടെ കുറച്ച് ലക്ഷങ്ങൾ'; യുവതി 10 ലക്ഷം കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം