പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കല്‍ മലയോര നിവാസികളുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ തൃശൂര്‍ താലൂക്കാഫീസില്‍ നിന്ന് പട്ടയ രജിസ്റ്റര്‍ കാണാതായതായി പരാതി.
തൃശൂര്‍: പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കല്‍ മലയോര നിവാസികളുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ തൃശൂര്‍ താലൂക്കാഫീസില്‍ നിന്ന് പട്ടയ രജിസ്റ്റര്‍ കാണാതായതായി പരാതി. തഹസില്‍ദാരുടെ പരാതിയില്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയോര പട്ടയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ജോയിന്‍റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും ഇത് സംബന്ധിച്ച അനുബന്ധ രേഖകളുമാണ് കാണാതായത്. സംഭവം നടന്നിട്ട് ഏറെ നാളായെങ്കിലും കഴിഞ്ഞ രാത്രിയാണ് തൃശൂര്‍ തഹസില്‍ദാര്‍ പട്ടയരേഖകള്‍ കാണാതായത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
താലൂക്ക് ഓഫീസിലെ ചെസ്റ്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. മലയോര കര്‍ഷകരുള്‍പ്പടെ നൂറുകണക്കിനാളുകളാണ് പട്ടയം തേടി സമരം ചെയ്യുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ കൈനീട്ടിയിട്ടും ഫലം കണ്ടിരുന്നില്ല.
ഈ സാഹചര്യത്തലാണ് പെരുമഴയേയും അവഗണിച്ച് നാട്ടുകാർ കളക്ടറേറ്റ് പടിക്കല്‍ പന്തല്‍ കെട്ടി അനിശ്ചിത കാലസമരം ആരംഭിച്ചത്. ഇതിനിടയില്‍ ഇതുസംമ്പന്ധിച്ച ഹരജി ഹൈക്കോടതി പരിഗണിക്കവേയാണ് രേഖകള്‍ മോഷണം പോയ വിവരം തഹസില്‍ദാര്‍ അറിയിച്ചത്. പരാതിയോ അന്വേഷണമോ നടന്നിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും ഈ നടപടിയിലേക്ക് താലൂക്ക് ഓഫീസ് കടന്നിരുന്നില്ല. ഇതേ തുടർന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തഹസില്‍ദാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
